തൊടുപുഴ: വില്‍പ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി.
തൊടുപുഴ സ്വദേശികളായ റിൻസാദ്, നൗഫല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന തൊടുപുഴ സ്വദേശി അനൂപ് ഓടി രക്ഷപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ റിൻസാദും നൗഫലും.
ഒഡീഷയില്‍ നിന്നും കഞ്ചാവുമായി ഇടുക്കിയിലേക്ക് വരുന്നതിനിടെയാണ് സംഘം പൊലീസിന്റെ പിടിയിലായത്. ട്രെയിൻ മാർഗം തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ എത്തിച്ച കഞ്ചാവുമായി കാറില്‍ തൊടുപുഴയിലേക്ക് വരികയായിരുന്നു സംഘം. രഹസ്യ വിവരം ലഭിച്ച പൊലീസ് പെരുമ്പള്ളിച്ചിറയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവർ സംഘം കഞ്ചാവുമായി എത്തിയത്.
തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇവരുടെ സംഘം ലഹരി വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട തൊടുപുഴ സ്വദേശി അനൂപിനെ കണ്ടെത്താൻ പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കി. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
പിടിയിലായ റിൻസാദ് മൂന്ന് കഞ്ചാവ് കേസുകളിലും അങ്കമാലിയില്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. നൗഫലിനെതിരെയും മറ്റു കേസുകള്‍ നിലവിലുണ്ട്.
