ഫുട്ബോള്‍ കളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തി പത്താം ക്ലാസുകാരൻ

ചിറയിൻകീഴ്: ഫുട്ബോള്‍ കളിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍.

പെരുമാതുറ വലിയവിളാകത്ത് വീട്ടില്‍ അൻവറിനാണ് (16) കുത്തേറ്റത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പത്താം ക്ലാസുകാരൻ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

ഇതിനിടെ സമീപത്തുകിടന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച്‌ പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അൻവറിനെ കുത്തുകയായിരുന്നു.

കുത്തേറ്റ വിദ്യാര്‍ഥിയെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കും.