കായംകുളത്ത് കായലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയില്‍

ആലപ്പുഴ ജില്ലയിൽ കായംകുളം കനകക്കുന്നില്‍ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കനകക്കുന്ന് ജെട്ടിക്ക് സമീപം ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കണ്ടല്ലൂര്‍ സ്വദേശിയായ 80കാരിയായ തങ്കമ്മയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന പരാതി കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം കരയ്ക്കടിപ്പിച്ചു. കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം വയോധികയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലയെന്നതും കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണെന്നതുമാണ് കൊലപാതകമാണോ എന്ന് സംശയിക്കാൻ കാരണം. സംഭവത്തിൽ കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.