കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പൊലീസ് ഓഫിസർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.
ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന എറണാകുളം തോപ്പുംപടി സ്റ്റേഷൻ മുൻ എസ്എച്ച്ഒ ചിനിക്കടുപ്പിൽ സി.ടി.സഞ്ജയ് (47), പത്തനംതിട്ട തുരുത്തിക്കാട് അപ്പക്കോട്ടമുറിയിൽ പ്രീതി മാത്യു (51) എന്നിവരാണ് പിടിയിലായത്.
ജോലിസമയത്തു മുങ്ങിയതിന്റെ പേരിൽ ഓഫിസറെ ആറുമാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പ്രീതി നടത്തിയിരുന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിനിക്കു യുകെയിൽ ജോലി നൽകാമെന്നു പറഞ്ഞ് 8.60 ലക്ഷം രൂപ വാങ്ങി.
ജോലി ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. ഒട്ടേറെ കേസുകളിൽ പ്രതിയായ പ്രീതിയുമായി കീഴ്‌വായ്പൂര് സ്റ്റേഷനിൽവച്ചാണു സഞ്ജയ് പരിചയപ്പെട്ടതെന്നും തുടർന്നു സ്ഥാപനത്തിന്റെ നടത്തിപ്പിലടക്കം ഇടപെട്ടെന്നും അന്വേഷണസംഘം പറഞ്ഞു.
സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നു 12 ലക്ഷം രൂപ പലപ്പോഴായി സഞ്ജയ്‌യുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. പ്രീതി മാത്യു ഒളിവിൽ കഴിഞ്ഞ കർണാടകയിലെ കുടകിൽ ഇരുവരും ഒന്നിച്ചായിരുന്നുവെന്നും കണ്ടെത്തലുണ്ട്.
കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു.
