ഹോം വര്‍ക്ക് ചെയ്യാത്തതിന് വഴക്ക് പറഞ്ഞ അച്ഛന് മകൻ കൊടുത്തത് എട്ടിന്റെ പണി; അടുത്തള്ള കടയില്‍ നിന്നും പോലീസിന് മകന്റെ ഫോണ്‍കോൾ; പിന്നാലെ പോലീസ് വീട്ടിലെത്തി പരിശോധന; പിടിച്ചെടുത്തത് മാരക മയക്കുമരുന്ന്

ബെയ്ജിങ്: ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ച അച്ഛനോട് മകന്റെ പ്രതികാരം. പത്ത് വയസുകാരനായ മകന്‍ ഹോം വര്‍ക്ക് ചെയ്യാതെ കളിച്ച് നടക്കുന്നത് കണ്ട അച്ഛന്‍ വിളിച്ച് വഴക്കു പറഞ്ഞു. ഹോം വർക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ചു. അച്ഛന്‍റെ വഴക്ക് പറച്ചില്‍ സഹിക്കാതെയായപ്പോൾ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങി അടുത്തള്ള ഒരു കടയില്‍ നിന്നും പോലീസിന് ഫോണ്‍ ചെയ്തു.

വീട്ടില്‍ അച്ഛന്‍ മയക്കുമരുന്നായ ഓപ്പിയം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കുട്ടി പോലീസിൽ വിളിച്ച് അറിയിച്ചത്. തിരികെ വീട്ടിലെത്തിയ കുട്ടി ഒന്നും അറിയാത്തത് പോലെ പെരുമാറി. അല്പ സമയത്തിന് ശേഷം വീട്ടിലേക്ക് പോലീസെത്തി. അപ്രതീക്ഷിതമായി പോലീസിനെ കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് വീട്ടില്‍ ഓപ്പിയും സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചെന്ന് പോലീസുകാര്‍ പറയുന്നത്.

പിന്നാലെ വീട്ടില്‍ നടന്ന പരിശോധനയില്‍ ഉണങ്ങിയ ഓപ്പിയത്തിന്‍റെ എട്ട് തൊണ്ടുകൾ പോലീസ് കണ്ടെടുത്തു. ചൈനയില്‍ ലഹരിക്കായി ഓപ്പിയം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. താന്‍ മരുന്നിന് വേണ്ടിയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞ് നോക്കിയെങ്കിലും പോലീസിന് അത് വിശ്വസനീയമായി തോന്നിയില്ല.

അവർ അദ്ദേഹത്തെ ലഹരി വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അതേസമയം, കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് പോലീസ് കുട്ടിയുടെയോ അച്ഛന്‍റെയോ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.