ഇടുക്കി: ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതല്‍ മാർച്ച് 31 വരെ അടച്ചിടും.
വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഈ തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണു ദേശീയോദ്യാനം അടച്ചിടാൻ ഉത്തരവിട്ടത്.
നായ്ക്കൊല്ലിമല ഭാഗത്ത് വരയാട് കുഞ്ഞുങ്ങളെ കണ്ടിരുന്നു. മനുഷ്യ സാന്നിധ്യം വരയാടുകളുടെ ജീവിത ക്രമത്തെ ബാധിക്കും എന്നതിനാലാണ് മാനേജ്മെൻ്റ് പ്ലാൻ പ്രകാരം 60 ത് ദിവസത്തേക്ക് ദേശീയോദ്യാനം അടച്ചിടുന്നത്.
കഴിഞ്ഞ വർഷം നൂറിലധികം വരയാടിൻ കുഞ്ഞുങ്ങള്‍ പിറന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിറക്കുന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രജനനം സുഗമമായി നടക്കുന്നതിനുമാണ് എല്ലാ വർഷവും ഈ കാലയളവില്‍ പാർക്ക് അടച്ചിടുന്നത്.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
മൂന്നാറിന്റെ ഭാഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം.
പന്ത്രണ്ടു വർഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികള്‍ എവിടെ എത്താറുണ്ട്. വരയാടുകളുടെ പ്രജനനകാലമെന്ന് വിലയിരുത്തുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
