ഡെപ്യൂട്ടി തഹസില്‍ദാര്‍ നാട് വിട്ടത് പോക്സോ കേസില്‍ പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന്; 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസില്‍ദാർ പി ബി ചാലിബിനെ കാണാതായ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍.

രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്.
പോക്സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ പ്രതികള്‍ തട്ടി എടുത്തിരുന്നു. ഇതേ തുടർന്നാണ് തഹസില്‍ദാർ വീടുവിട്ട് പോയത്.

ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പി ബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്‌ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാള്‍ ഭാര്യയെ പറഞ്ഞുധരിപ്പിക്കുകയായിരുന്നു.

എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്കുകയായിരുന്നു.
പിന്നീട് ബന്ധുക്കളുടെ പരാതിയില്‍ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെടുന്നത്.

ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു.താൻ സുരക്ഷിതനാണെന്നും ഉടൻ തിരിച്ച്‌ വരും എന്ന് ചാലിബ് ഭാര്യയോട് പറഞ്ഞു.കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലും ഒടുവില്‍ മംഗളൂരുവിലും ആണ് കാണിച്ചിരുന്നത്.