അംഗത്വം പുതുക്കാതെ പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് സിപിഐഎം. പല ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച ഫലമില്ലാത്ത സാഹചര്യത്തിലാണ് അനുനയ നീക്കം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചത്. അതേസമയം ജി സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശിക ഘടകം വഴി സിപിഐഎം ശേഖരിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ട്. കരുതിക്കൂട്ടിയാണ് ജി സുധാകരന്റെ നീക്കം എന്നാണ് പാര്‍ട്ടി കരുതുന്നത്. ജി സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരം നേരത്തെ തന്നെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം ജി സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമെ അമ്പലപ്പുഴ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐഎം. തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നുമാണ് ജി സുധാകരന്റെ നിലപാട്. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് ജി സുധാകരന്റെ തീരുമാനം. ജില്ലാ നേതൃത്വത്തിനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സുധാകരന്‍, 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വ ചരിത്രമുള്ള താന്‍ ഇനി പുതുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
