കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി കെബി ഗണേഷ് കുമാറിന് എതിരെ ഉയർന്ന വിവാദങ്ങളിൽ ഇന്ന് നേരിയ ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ. ഗണേഷ് കുമാർ മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ബിന്ദു മേനോനെ ഗണേഷ് കുമാർ വിളിച്ചത് ഇന്നലെ രാത്രിയാണ്. താൻ ഭാര്യയോട് മാപ്പ് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദ്ദത്തിലായിരുന്നു. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് അടുത്തത്. ഏതാനും ദിവസങ്ങളായി സൈബറിടങ്ങളിൽ നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രംഗത്തുവന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പൊലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് ഭാര്യ ബിന്ദു മേനോൻ രംഗത്തുവരികയിരുന്നു. മന്ത്രി ക്ഷമ ചോദിക്കാതെ മാധ്യമങ്ങൾക്കുമുന്നിൽ തന്നെ ആക്ഷേപിക്കുന്ന തരത്തിൽ പറഞ്ഞതിനാലുണ്ടായ വൈകാരിക പ്രതികരണം ആയിരുന്നു കഴിഞ്ഞ ദിവസം നടത്തിയത് എന്നാണ് ബിന്ദു മേനോൻ പറയുന്നത്.
