തിരുവനന്തപുരം: കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.
നെയ്യാറ്റിൻകര സ്വദേശി ആദർശ് ആണ് അറസ്റ്റിലായത്. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാൻ സഹായിച്ച ആളാണ് ആദർശ്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇവർക്കായി ഒരു സംഘം ഉദ്യോഗസ്ഥർ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനില്‍ മഹീന്ദ്ര ഥാർ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവും മരിച്ചു. ബൈക്കിലെത്തിയ രണ്ടു
പേർ വാഹനം കത്തിച്ചു എന്ന് മാത്രമാണ് FIR ല്‍ പറയുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂർ പൊലീസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം ബന്ധുക്കള്‍ സംഘടിപ്പിച്ചിരുന്നു. ഇവർ സർക്കാർ ഉദ്യോഗസ്ഥരെന്നാണ് ബന്ധുക്കളുടെ ആരോപണം.
പ്രതിഷേധത്തെ തുടർന്നാണ് വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.
രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനം സൂക്ഷിച്ചത് എം സി റോഡിനു അരികെ അലക്ഷ്യമായിട്ടായിരുന്നു. പിന്നീട് വാഹനം പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റി.തൊണ്ടി മുതല്‍ കത്തിയതില്‍ ദുരൂഹത ഉണ്ടെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.
