കൊല്ലം: പാചകവാതക ക്ഷാമത്തെ മറയാക്കി കരിഞ്ചന്തയില്‍ ഗ്യാസ് സിലിൻഡർ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോർട്ട്.
അനധികൃതമായി ഗ്യാസ് നിറച്ച് വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ സപ്ലൈ വകുപ്പും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ ഏകദേശം 3000 സിലിൻഡറുകള്‍ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ഇതില്‍ തെക്കൻ മേഖലയില്‍ നിന്നുമാത്രം ആയിരത്തോളം സിലിൻഡറുകള്‍ കണ്ടെത്തിയതായും വ്യക്തമാക്കി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി നടത്തിയ പരിശോധനകളിലാണ് കൂടുതല്‍ സിലിൻഡറുകള്‍ പിടിച്ചെടുത്തത്.
വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിൻഡറുകളിലാണ് പ്രധാനമായും ക്രമക്കേട് നടക്കുന്നത്. ഗാർഹിക സിലിൻഡറുകളുടെ വിതരണത്തിന് പ്രദേശപരിധി നിശ്ചിതമായിരിക്കുമ്പോള്‍, വാണിജ്യ സിലിൻഡറുകള്‍ എവിടേക്കും വില്‍ക്കാനാകുന്ന സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നു.
ചിലയിടങ്ങളില്‍ നാല് സിലിൻഡർ ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് ഒന്ന് മാത്രം നല്‍കുകയും ശേഷിക്കുന്നവയില്‍ നിന്നുള്ള ഗ്യാസ് മാറ്റി മറ്റുസിലിൻഡറുകളില്‍ നിറയ്ക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടെത്തിയത്. 19 കിലോ ഭാരം വരേണ്ട സിലിൻഡറുകളില്‍ 14 മുതല്‍ 15 കിലോ വരെ മാത്രമാണ് നിറയ്ക്കുന്നതെന്നും കണ്ടെത്തി.
