കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതോടെ പ്രതിസന്ധിയിലായി നിർമാണ വ്യാപാര മേഖലകള്‍.
എറണാകുളം പെരുമ്പാവൂരിലെ നിർമാണ മേഖലകളെല്ലാം സ്തംഭിച്ചുവെന്ന് കരാറുകാർ പറയുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഒരുമാസം മുൻപേ ഇതരസംസ്ഥാനതൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു.
പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാത്രമേ ഇനി ഇവർ മടങ്ങിവരൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതോടെ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളും നിർമാണ മേഖലകളും പ്രതിസന്ധിയിലായി.
100നോട് അടുപ്പിച്ച് തൊഴിലാളികള്‍ ഉണ്ടായിരുന്ന കമ്പനികളില്‍ ഇപ്പോള്‍ പത്ത് മുതല്‍ 15 വരെ തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്. ഭൂരിഭാഗം മെഷിനറികളും പ്രവർത്തിപ്പിക്കുന്നില്ലെന്നും കരാറുകാർ പറയുന്നു.
കൂടാതെ ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉടമകള്‍ മാത്രമാണ് ഉള്ളത്. ഇത് കച്ചവടങ്ങളെയും സാരമായി ബാധിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂർത്തിയാകാതെ തൊഴിലാളികള്‍ തിരിച്ചുവരാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.
അവധി ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടാറുള്ള പെരുമ്പാവൂരിലെ ഭായി ബസാറുകളും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
