ഹരികുമാറിന് സ്വന്തം സഹോദരിയോടും വഴിവിട്ട താത്പര്യങ്ങള്‍; പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് സ്വന്തം ആഗ്രഹങ്ങള്‍ക്ക് തടസ്സമാകാതിരിക്കാൻ; കൃത്യത്തില്‍ ശ്രീതുവിനുള്ള പങ്കിനെ കുറിച്ചും കൂടുതല്‍ അന്വേഷണം; ബാലരാമപുരത്തെ അരുംകൊലയില്‍ പൊലീസ് നടത്തുന്നത് പഴുതുകളടച്ച അന്വേഷണം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ അന്വേഷണം ഊർജ്ജിതം.

കേസില്‍ ഇന്നലെ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച്‌ ഇനിയും വ്യക്തത വന്നിട്ടില്ല.

കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് സഹോദരൻ ഹരികുമാർ ആവശ്യപ്പെട്ടിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിൻ്റെ മൊഴി.

എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.