കൊച്ചി: ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് അവസാനം. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യില്‍ എത്തിയിരിക്കുന്നത്.
വാശി നിറഞ്ഞ പോരാട്ടതിനൊടുവില്‍ ജിന്റോ കപ്പുയർത്തുകയായിരുന്നു. എന്നാല്‍ ഈ സീസണിന്റെ കപ്പ് ഉയർത്താൻ എന്തുകൊണ്ടും യോഗ്യത ഉണ്ടായിരുന്നത് ജാസ്മിനാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. സദാചാര സമൂഹത്തോട് പൊരുതിയാണ് ജാസ്മിൻ വീണതെന്നും ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:-
‘അങ്ങനെ ഫൈനലിലെ ഒരേയൊരു പെണ്‍ തരി സദാചാര സമൂഹത്തോട് പൊരുതി മൂന്നാം സ്ഥാനത്ത് അവളുടെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.
ജാസ്മിൻ എന്ന പെണ്‍കുട്ടിയുടെ പേരില്‍ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസണ്‍. ഹൗസില്‍ വന്നു കേറിയ രണ്ടാമത്തെ ദിവസം തൊട്ട് അവള്‍ മടിച്ചു നില്‍ക്കാതെ അവളുടെ ഇമേജിനെ പറ്റി ചിന്തിക്കാതെ അവളുടെതായ ഗെയിം തുടങ്ങിവച്ചിരുന്നു.
ഏത് കൊലകൊമ്പന്മാരുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനും തിരിച്ചു പറയാനും കഴിഞ്ഞിരുന്ന 23 കാരിയായ പെണ്‍കുട്ടിയെ സമൂഹം ചെറിയ ഒരു ആശ്ചര്യത്തോടുകൂടി ആദ്യം നോക്കി കണ്ടു. നമ്മുടെ സമൂഹം മുൻകൂട്ടി തയ്യാറാക്കി വെച്ചേക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചില സ്വഭാവ സവിശേഷതകള്‍ അടക്കം, ഒതുക്കം, എവിടെയും കയറി സംസാരിക്കുന്ന വിധം, ആരുടെയും മുഖം നോക്കാതെ തിരിച്ചു പറയുന്ന രീതി, ഒച്ച ഉയർത്തി സംസാരിക്കുക, ആണ്‍കുട്ടിയോടു കൂട്ടുകൂടല്‍ ഇതൊക്കെ സദാചാര സമൂഹം ഭയങ്കര കുറ്റമായി നോക്കി കണ്ടു.
പിന്നെ അടുത്ത ലക്ഷ്യം ഈ പറഞ്ഞ പെണ്‍കുട്ടിയെ ഒതുക്കുക എന്നായിരുന്നു, അതിന് പലരെയും അവർ രാജാക്കന്മാരായി തെരഞ്ഞെടുത്തു. രതീഷ്, സിജോ, റോക്കി, സിബിൻ ഇവർക്കൊന്നും ഷോയില്‍ സ്ഥിരമായി തുടരാൻ കഴിഞ്ഞതുമില്ല. പക്ഷേ രാജാവിനെ വേണമല്ലോ അങ്ങനെ അവർ അവസാനം ഗതികേട് കൊണ്ട് ലാൻഡ് ചെയ്തത് ജിൻഡോയിലും.
അങ്ങനെ അവസാനം ജിൻഡോയെ രാജാക്കന്മാരുടെ ഒരു കോളിറ്റി ഇല്ലെങ്കിലും എല്ലാം കൂടെ തെരഞ്ഞെടുത്തു തലയില്‍ വച്ചു അവസാനം ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു. പെണ്ണിനെ തോല്‍പ്പിക്കാൻ ഞാൻ മണ്ടനാ എന്ന് പറഞ്ഞു നടന്ന പെണ്ണിനെ വളി വിട്ടു തോല്‍പ്പിക്കുന്ന അപ്പനെയും അമ്മയും തട്ടി കളയും എന്നു പറഞ്ഞ്, ലാലേട്ടന്റെ മുൻപില്‍ രോമം പിഴുത് കാണിച്ച ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് ഇവിടുത്തെ സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു, എന്തൊരു വിരോധാഭാസം.
ഷോയുടെ ആദ്യം മുതല്‍ ഇന്നലെ അവസാനിക്കുന്നിടം വരെ മുഴങ്ങി കേട്ട ഒരേയൊരു പേര് ജാസ്മിൻ. ഗെയിം മുന്നോട്ടുകൊണ്ടുപോയതും മുഴുവൻ കണ്‍ട്രോള്‍ ചെയ്തതും എല്ലാ രാജാക്കന്മാരും എതിർത്തു നിന്ന് കളിച്ചതും ഈ ഒരു 23കാരിയോട് മാത്രം. ശക്തമായ പിആർ വർക്കും ക്യൂട്ട് വാരിവിതറിക്കൊണ്ട് ഉള്ള ഒരു കോമ്പോയും മാത്രമുണ്ടെങ്കില്‍ വേറെ ഒരു ഗെയിം കളിക്കാതെ സെക്കൻഡ് പൊസിഷനില്‍ വരെ ആകാമെന്നും അർജുനും തെളിയിച്ചു.
പിന്നെ ഒരു സന്തോഷം ഉള്ളത് ഫൈനലില്‍ കാലുകുത്തിയില്ല എങ്ങാനും ആയാലും അഞ്ചാം സ്ഥാനത്ത് പുറത്താകും എന്ന് പറഞ്ഞവരുടെ മുൻപില്‍ മൂന്നാം സ്ഥാനത്ത് വരെ ആകാനും ജാസ്മിന് പറ്റി. വരും വർഷങ്ങള്‍ എങ്കിലും ഒറ്റയ്ക്ക് തന്റേടത്തോടുകൂടി ഗെയിം കളിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുറച്ചു കൂടെ സ്വീകാര്യത നമ്മുടെ സമൂഹത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു’.
