ബാലരാമപുരം കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്; ജോത്സ്യന്‍റെ വീട്ടില്‍ ഒന്നര വര്‍ഷം ജോലി ചെയ്തു; അനുസരണയില്ലാത്തതിനാല്‍ പറഞ്ഞയച്ചതെന്ന് മൊഴി

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ ഹരികുമാറിന് മാനസിക പ്രശ്നമുണ്ടെന്നും ഇതിനാല്‍ തന്നെ പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും പൊലീസ്.

അഞ്ചു വര്‍ഷത്തോളമായി ചില മാനസിക പ്രശ്നങ്ങള്‍ക്ക് ഹരികുമാര്‍ ചികിത്സയിലാണെന്ന് തിരുവനന്തപുരം റൂറല്‍ എസ്‍പി സുദര്‍ശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് മാനസിക സ്ഥിരതയില്ലാത്തത് കേസ് അന്വേഷണത്തിന് വെല്ലുവിളിയാണ്.

കൊലപാതകത്തില്‍ ഹരികുമാറിന് മാത്രമാണ് പങ്കെന്ന് പറയാറായിട്ടില്ല.
കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. കസ്റ്റഡിയിലെടുത്ത ജോത്സ്യന്‍ ദേവീദാസന് പങ്കുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്.

മാനസിക സ്ഥിരതയില്ലാത്തതിനാല്‍ കൊലയുടെ കാരണം ഉള്‍പ്പെടെ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഫോറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെ വരേണ്ടതുണ്ട്. ഹരികുമാര്‍ ജോത്സ്യന്‍റെ വീട്ടില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അനുസരണയില്ലാത്തതിനാല്‍ പറഞ്ഞയച്ചുവെന്നാണ് ജോത്സ്യന്‍റെ മൊഴി.