കോടിമതയില്‍ നിന്നും കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി; മൃതദേഹം കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍

കോട്ടയം: കോടിമതയില്‍ നിന്നും കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം മീനച്ചിലാറ്റില്‍ കാഞ്ഞിരം ബോട്ട് ജെട്ടിക്കു സമീപത്തു നിന്നു കണ്ടെത്തി.

കോടിമത നോർത്ത് തടത്തുംകുഴിയില്‍ രവീന്ദ്രൻ്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. കൈകള്‍ കൂട്ടി കെട്ടിയ ശേഷം രവീന്ദ്രൻ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസം വൈകിട്ട് ഇദ്ദേഹത്തെ വീട്ടില്‍ നിന്നും കാണാതായത്. തുടർന്ന്, വീട്ടുകാർ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓഹരി വിപണിയില്‍ രവീന്ദ്രൻ പണം നിക്ഷേപിച്ചിരുന്നു. ഇതില്‍ ഇദ്ദേഹത്തിന് വലിയ നഷ്ടം സംഭവിച്ചിരുന്നതായി ബന്ധുക്കളോടും, സുഹൃത്തുക്കളോടും രവീന്ദ്രൻ പറഞ്ഞിരുന്നു.

ഇതിനിടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയ രവീന്ദ്രൻ മടങ്ങി എത്താതെ വന്നതോടെ ബന്ധുക്കള്‍ പോലീസിൻ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കാഞ്ഞിരം ജട്ടിയുടെ ഭാഗത്ത് കണ്ടെത്തിയത്.
മൃതദേഹം കരക്കെത്തിച്ച്‌ പോലീസ് നടത്തിയ പരിശോധനയില്‍ രവീന്ദ്രൻ്റെതാണെന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു.