കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ 5 വയസുകാരൻ മരിച്ചു; അമ്മ പകുത്തു നൽകിയ കരളും നാടിൻ്റെ പ്രാർത്ഥനയും വിഫല മാക്കിയാണ് മുത്തൂർ സ്വദേശിയായ അമാൻ യാത്രയായത്; ശസ്ത്രക്രിയക്ക് ശേഷം തലയ്ക്കുള്ളിൽ രക്തക്കുഴൽ പൊട്ടിയ കുട്ടിയുടെ നില വഷളാവുകയായിരുന്നു

തിരൂർ: നാടൊരുമിച്ച പ്രാര്‍ഥനയും മാതാവ് പകുത്തുനല്‍കിയ കരളുമെല്ലാം വിഫലമാക്കി അഞ്ചുവയസ്സുകാരനായ മുത്തൂര്‍ സ്വദേശി അമാന്‍ യാത്രയായി. സാന്ത്വന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹായവുമായി നാടൊരുമിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് മരണപ്പെട്ടത്.

മുത്തൂര്‍ ബൈപാസിന് സമീപം പരേതനായ മാടക്കല്‍ അഫ്‌സല്‍-അന്നാരാ കഞ്ഞിരപ്പറമ്പില്‍ ജാസ്മിന്‍ ദമ്പതികളു മകന്‍ അമാന് ജന്മനാ കരള്‍ രോഗം ഉണ്ടായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ കരള്‍ മാറ്റിവയ്ക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ കുട്ടിയുടെ മാതാവിന്റെ അപേക്ഷപ്രകാരം ‘ഹൃദ്യം’ പദ്ധതിയിലൂടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ 2024 ജൂലൈ അഞ്ചിന് കുട്ടിയുടെ കരള്‍ മാറ്റിവച്ചു. കുട്ടിയുടെ മാതാവ് തന്നെയാണ് കരള്‍ പകുത്തുകൊടുത്തത്.

ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസംവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് നിര്‍ഭാഗ്യം കുട്ടിയുടെ തലയ്ക്കുള്ളില്‍ രക്തക്കുഴല്‍ പൊട്ടിയ നിലയിലെത്തിയത്. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി. വിട്ടുമാറാത്ത കഫക്കെട്ടും. വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നു അമൃത ആശുപത്രിയിലേക്ക് മാറ്റി.

വെന്റിലേറ്ററിലായിരുന്നതിനാല്‍, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നതിനാല്‍ തലയില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഓരോദിവസവും കുട്ടിയുടെ നില വഷളായിക്കൊണ്ടിരുന്നു. ഒടുവില്‍ ഇന്ന് പുലര്‍ച്ചെ അമന്‍ ഏവരെയും കണ്ണീരിലാഴ്ത്തി യാത്രയാവുകയായിരുന്നു.