തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ രാജ്യത്തെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.
രാത്രി 12 മണിക്ക് തുടങ്ങുന്ന പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയായിരിക്കും. ദേശീയതലത്തില്‍ ഐൻടിയുസി പണിമുടക്കിന്റെ ഭാഗമാണ്.
എന്നാല്‍, കേരളത്തില്‍ സംയുക്ത പണിമുടക്കില്‍ സംഘടന പങ്കാളിയല്ല.
വിവിധ സർക്കാർ അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
സ്വകാര്യ ബസ്, കെഎസ്‌ആർടിസി ജീവനക്കാരുടെ പങ്കാളിത്തം മൂലം ഗതാഗതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത. ഓട്ടോ, ടാക്സി തൊഴിലാളികളും സമരത്തില്‍ ചേരും. ബാങ്കുകള്‍, സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകമ്പോളങ്ങള്‍ എന്നിവയുടെ പ്രവർത്തനം പണിമുടക്കിനെ തുടർന്ന് തടസ്സപ്പെടും.
ഐടി മേഖല, ചെറുകിട വ്യവസായങ്ങള്‍, സ്വകാര്യമേഖല, തോട്ടം അധിഷ്ഠിത മേഖലകള്‍, വൈദ്യുതി സേവനങ്ങള്‍ എന്നിവയും പണിമുടക്കില്‍ ഉള്‍പ്പെടും. കർഷക സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
