പ്രായപരിധി കഴിഞ്ഞു ; ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു.

ഗുവാഹാട്ടി: ഇന്ത്യൻ ബോക്സിംഗ് താരം മേരി കോം വിരമിച്ചു. ആറുതവണ ലോക ചാമ്ബ്യനായിരുന്ന മേരികോം ഇന്ത്യക്കായി ഒളിമ്ബിക്സിലും മെഡല്‍ നേടിയിട്ടുണ്ട്.40 വയസ്സിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് ലവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് നാല്‍പത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു.

 

പുരുഷ – വനിതാ ബോക്‌സർമാർ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ് മാത്രമേ മത്സരിക്കാൻ പാടുള്ളൂ എന്നാണ് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമം.ബോക്‌സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ”ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളില്‍ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല.

 

ബോക്സിങ്ങില്‍ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം”- വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മേരി കോം പറഞ്ഞു. ജീവിതത്തില്‍ എല്ലാം നേടിയെന്നും അവർ പറഞ്ഞു.ആറുതവണ ലോക ചാമ്ബ്യനായ ഒരേയൊരു ബോക്‌സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യൻ ചാമ്ബ്യനുമായി. 2014-ല്‍ ഏഷ്യൻ ഗെയിംസില്‍ സ്വർണ മെഡല്‍ നേടിയതിലൂടെ, ഏഷ്യൻ ഗെയിംസില്‍ സ്വർണം ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി.

 

2005, 2006, 2008, 2010 വർഷങ്ങളില്‍ ലോകചാമ്ബ്യനായ താരം 2012-ലെ ലണ്ടൻ ഒളിമ്ബിക്‌സില്‍ വെങ്കല മെഡലും നേടി. 2008-ല്‍ ലോക ചാമ്ബ്യനായതിനു പിന്നാലെ ഇരട്ടക്കുട്ടിളുടെ അമ്മയായി. ഇതോടെ ബോക്‌സിങ്ങില്‍നിന്ന് തത്കാലം വിട്ടുനിന്നു. പിന്നീട് 2012-ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായും കളിക്കളത്തില്‍നിന്ന് വിട്ടുനിന്നു. തുടർന്ന് തിരിച്ചെത്തിയ മേരി കോം, 2018-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്ബ്യൻഷിപ്പും നേടി.