വയനാട്: ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി.
ടൗണ്‍ഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോള്‍ ആണ് സി പി എം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. ‘നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാൻ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി’ എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗണ്‍ ഷിപ്പ് കാണാനായി ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്. അധികൃതരോട് കാര്യങ്ങള്‍ തിരക്കിയും വിദ്യാർത്ഥികളോട് അടക്കം കുശലം ചോദിച്ചതിനു ശേഷവുമാണ് മമ്മൂട്ടി വയനാട്ടില്‍ നിന്നും മടങ്ങിയത്.
ഏതാനും ചില വീടുകളും താരം സന്ദർശിച്ചിരുന്നു. കേരളത്തിന്റെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേർത്തുപിടിച്ചതാണ് ഇതെന്നും അഭിപ്രായപ്പെട്ട ശേഷമായിരുന്നു മമ്മൂട്ടി മടങ്ങിയത്.
