ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിധേഷത്തിനിടെ ഓടിയ എസ്‌എഫ്‌ഐക്കാരെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.

 

കോഴിക്കോട് : ഗവര്‍ണര്‍ കാര്‍ തുറന്നപ്പോള്‍ ഓടിപ്പോയ എസ് എഫ് ഐ കാര്‍ തിരിച്ചുവരണം. ആവശ്യമായ കായിക പരിശീലനം കെ എസ് യു നല്‍കും ഇവരെ ഒളിംമ്ബിക്സില്‍ മത്സരിപ്പിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാണെന്നും രാഹുല്‍ പരിഹസിച്ചു.

നവകേരള സദസ്സ് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണ്. നിരവധി കോടതി ഉത്തരവുകള്‍ ലംഘിച്ചാണ് നവകേരള സദസ്സ് മുന്നോട്ടുപോകുന്നത്. സ്‌കൂള്‍ കുട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി ഏറ്റവും ദുര്‍ബലരായിട്ടുള്ള ആളുകളെയാണ് ഈ പരിപാടിക്കുവേണ്ടി ഉപയോഗിക്കുന്നത്. പ്രഭാതനടത്തം അല്ലാതെ വേറെ റോള്‍ നവകേരള സദസ്സില്‍ മന്ത്രിമാര്‍ക്കില്ല. മന്ത്രിമാരുടെ കൊളസ്ട്രോള്‍ സര്‍ക്കാര്‍ ചെലവില്‍ കുറയ്ക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു.

നവ കേരളസദസ്സ് പരാതിക്കാരെ അധിക്ഷേപിക്കുന്ന ഒന്നാണ്. ക്ഷേമ പെൻഷൻ മുടങ്ങി എന്ന പരാതി കോര്‍പ്പറേഷനുകളിലേക്ക് അയക്കുന്നു. റോഡ്, കളിക്കളം തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ ഗ്രാമസഭയില്‍ നല്‍കണം എന്നുപറയുന്നു. വൃക്ക രോഗികളുടെ പരാതി അയച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ്. കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും മുഖ്യമന്ത്രി അതിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ജീവൻ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നാല്‍ ഈ പ്രവര്‍ത്തകരെ തെരുവില്‍ ആദരിക്കേണ്ടിവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നറിയിപ്പ് നല്‍കി.