‘പൊതുവെ ഹാപ്പി ആയിരുന്നു; എന്താണ് സംഭവിച്ചതെന്ന് അറിയില്ല’; മെഡിക്കല്‍ കോളേജിലെ യുവഡോക്ടറുടെ മരണത്തില്‍ പ്രതികരിച്ച്‌ ബന്ധു

തിരുവനന്തപുരം: പഠിക്കാൻ മിടുക്കിയായിരുന്നു ആത്ഹമത്യ ചെയ്ത മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിരാമിയെന്ന് ബന്ധു.

മരണത്തില്‍ അസ്വഭാവികത ഒന്നും പറയാൻ കഴിയില്ലെന്നും നിലവില്‍ സംശയമില്ലെന്നും ബന്ധുവും വെള്ളനാട് പഞ്ചായത്ത് മെമ്പറുമായ ശോഭൻ കുമാർ പറഞ്ഞു. അച്ഛനെ ഉച്ചയ്ക്ക് വിളിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ഭർത്താവിന്റെ കൊല്ലത്തെ വീട്ടിലേക്ക് പോകും എന്ന് പറഞ്ഞിരുന്നതാണെന്നും ശോഭൻ കുമാർ വ്യക്തമാക്കി.

ജോലി സ്ഥലത്തോ കുടുംബ ജീവിതത്തിലോ ഇതുവരെ പ്രശ്നം ഉണ്ടായതായി പറഞ്ഞിട്ടില്ല. പൊതുവെ ഹാപ്പി ആയിരുന്നു അഭിരാമി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.

അസ്വാഭാവികമായ ഒരു സൂചന പോലും ലഭിച്ചിട്ടില്ല. നിലവില്‍ ആരെയും സംശയിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റില്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.