മലപ്പുറം എടവണ്ണപ്പാറയിൽ വൻ രാസലഹരി വേട്ട; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

എടവണ്ണപ്പാറയില്‍ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിൽപ്പന നടത്തി വന്ന സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കല്‍ വലിയ പറമ്പ് സ്വദേശി മലാട്ടിക്കല്‍ വീട്ടില്‍ റഷീദ് എന്ന നാടന്‍ റഷീദ് (40), വിക്കോട് എടവണ്ണപ്പാറ ചെറുവായൂര്‍ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ജുനൈദിന്റെ വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയത്. 2024ല്‍ കൊണ്ടോട്ടിയില്‍ 100 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് നാടന്‍ റഷീദ്. ഇയാളുടെ പേരില്‍ കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളില്‍ ലഹരി കേസും കരിപ്പൂര്‍, കോട്ടക്കല്‍ സ്റ്റേഷനുകളില്‍ മോഷണ കേസുകളും നിലവിലുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി കാര്‍ത്തിക് ബാലകുമാര്‍, എസ്ഐ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോം ടീമാണ് പ്രതികളെ പിടികൂടിയത്.