രാഹുല്‍ മാങ്കൂട്ടത്തിലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി; പിന്നാലെ വീണ്ടും ജയിലിലേക്ക് മാറ്റി

മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കിയ ശേഷം മാവേലിക്കര ജയിലിലേക്ക് മാറ്റി. ജയിലിന് മുന്നിൽ യുവമോർച്ച പ്രവത്തകർ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാളെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. എന്നാൽ വീണ്ടും കസ്റ്റഡിയിൽ നൽകണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിക്കും.

അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്ക് പരാതി ലഭിച്ചിരുന്നു. ഡികെ മുരളി എംഎൽഎയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി. പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കർ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടർനടപടി. സങ്കീർണ്ണമായ നടപടി ക്രമങ്ങളുള്ളതിനാലും 20ന് തുടങ്ങുന്ന ഈ സർക്കാറിന്റെ അവസാന സമ്മേളനത്തിൽ അധികം ദിവസങ്ങൾ ഇല്ലാത്തതിനാലും അയോഗ്യതയിൽ തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല.