ഡൽഹിയിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; കൊലപാതകം ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെ

ഭാര്യയുമായുള്ള തർക്കത്തിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ. ‍വടക്ക് കിഴക്ക് ഡൽഹിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഏഴാം ക്ലാസുകാരനായ കുട്ടിയെ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്ന് ഭക്ഷണം വാങ്ങിതരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. കല്ലും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ച് ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇ-റിക്ഷ ഡ്രൈവറായ വടക്കിഴക്കൻ ഡൽഹി സ്വദേശി വാജിദ് ആണ് കൊലപാതകം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതക കാരണം ഭാര്യയുമായുള്ള തർക്കമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹത്തിന്റെ വീഡിയോ പ്രതി ഫോണിൽ പകർത്തി അമ്മയ്ക്കും ബന്ധുക്കൾക്കും അയച്ചു നൽകിയിരുന്നു.

കുടുംബ വഴക്കിനെ തുടർന്നാണ് വാജിദ് കൊലപാതകം നടത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വാട്സാപ്പിൽ കുട്ടിയെ കൊന്നു കളഞ്ഞെന്ന സന്ദേശവും ദൃശ്യങ്ങളും പ്രതി അയച്ചിരുന്നു. ഇത് കണ്ട കുട്ടിയുടെ അമ്മ ബോധരഹിതയായി വീഴുകയായിരുന്നു. അയൽവാസികൾ വന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയുടെ മൃത്ദേഹം പോസ്റ്റ്മോർട്ടത്തിനായി ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.