ന്യൂയോര്‍ക്കിന് ഇത് പുതു ചരിത്രമാണ്. ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന് മംദാനി സത്യപ്രതിജ്ഞ ചെയ്തു. ഖുര്‍ആനില്‍ കൈ വെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ഒരു ജീവിതകാലം മുഴുവനുമുള്ള ബഹുമതിയും പദവിയുമാണിതെന്ന് മംദാനി പറഞ്ഞു. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കാളിയായ രാമ ദുവാജിയും സത്യപ്രതിജ്ഞയില്‍ മംദാനിക്കൊപ്പമുണ്ടായിരുന്നു. അമേരിക്കയില്‍ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്ക്കുളളിലായിരുന്നു ന്യൂയോര്‍ക്കിന്റെ മേയറായി മംദാനി ഔദ്യോഗികമായി സ്ഥാനമേറ്റത്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനിലാണ് മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതെന്നും ശ്രദ്ധേയമാണ്.
1904ല്‍ നിര്‍മ്മിച്ച് 1945ല്‍ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാള്‍’ സബ്വേ സ്റ്റേഷനാണിത്. നഗരത്തിന്റെ പഴയകാല പ്രൗഢിയുടെ അടയാളമായി സബ്വേ സ്റ്റേഷന് ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് തന്റെ സത്യപ്രതിജ്ഞാ വേദിയായി ഇവിടം തെരഞ്ഞെടുക്കാന്‍ മംദാനിയെ പ്രേരിപ്പിച്ചത്. പകല്‍ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്‍പ്പതിനായിരത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിമും സോഷ്യലിസ്റ്റും ഇന്ത്യന്‍ വംശജനുമാണ് മംദാനി. ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ മകനാണ് മംദാനി. ന്യൂയോര്‍ക്കില്‍ ഇതുവരെ മേയറായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് മംദാനി.
