കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണത്തിന് കേന്ദ്രം; കെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും

കഫ് സിറപ്പിന്‍റെ വിൽപനയിൽ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ഡ്ര​ഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യും. ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം. നീക്കം ചെയ്താൽ ടാബ്‍ലെറ്റുകൾ വിൽക്കും പോലെ എളുപ്പത്തിൽ സിറപ്പുകൾ വിൽക്കാനാകില്ല. കർശന നിയമങ്ങൾ നിർമ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 20ലേറെ കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് നടപടി.

തമിഴ്നാട്ടിൽ ലബോറട്ടറികളിലെ പരിശോധനകളിൽ ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിൻ ​ഗ്ലൈക്കോളിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങൾക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കലിന്‍റെ കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ നിർമ്മാണം നിരോധിച്ചിട്ടുണ്ട്. കോൾ‌ഡ്രിഫ് കഫ് സിറപ്പ് മാർക്കറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകൾ നൽകരുതെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.