ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം; കടുതുരുത്തിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍; ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു

കോട്ടയം: കടുതുരുത്തിയില്‍ വൈദികനില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിയതായി പരാതി.

ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപയാണ് വൈദികനില്‍ നിന്ന് തട്ടിയത്. ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം കാസർകോട് സ്വദേശിയായ വൈദികനുമായി ഇടപാടു സ്ഥാപിച്ചത്. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച്‌ വൈദികന്‍ വീണ്ടും നിക്ഷേപിച്ചു.

എന്നാല്‍ പിന്നീട് വൈദികന് സംഘത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് പരാതി നല്‍കിയത്. കടുത്തുരുത്തി പൊലീസിനാണ് വൈദികന്‍ പരാതി നല്‍കിയത്.