തലസ്ഥാനത്ത് ജലവിതരണം പുനഃസ്ഥാപിച്ചു; എല്ലാ മേഖലകളിലും വെള്ളം പൂർണ്ണമായി എത്തുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി; ജലവിതരണ പ്രശ്നത്തെ തുടർന്ന് നഗരപരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നഗരത്തിൽ ഭൂരിഭാഗം വാർഡുകളിലും ജലവിതരണം പുനസ്ഥാപിച്ചു. ആറ്റുകാൽ ഐരാണിമുട്ടം പൂന്തുറ തുടങ്ങിയ പ്രദേശങ്ങളിലൊക്കെയും വെള്ളമെത്തി. രാവിലെ എല്ലാ മേഖലകളിലും വെള്ളം പൂർണ്ണമായി എത്തുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.

അതേസമയം, ജലവിതരണ പ്രശ്നത്തെ തുടർന്ന് നഗരപരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന തിയറി/പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. നഗരത്തിൽ ജലവിതരണത്തിന് തടസ്സം നേരിട്ട സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജല ലഭ്യത പ്രശ്നമുള്ള അങ്കണവാടികളിൽ ഇന്ന് റെഗുലർ പ്രീസ്കൂൾ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല എന്നും അധികൃതർ അറിയിച്ചു.

എന്നാൽ, പ്രസ്തുത അങ്കണവാടികൾ തുറന്നിരിക്കേണ്ടതും, രക്ഷകർത്താക്കൾക്ക് അവശ്യമെങ്കിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും, സപ്ലിമെന്ററി ന്യൂട്രീഷ്യൻ നൽകേണ്ടതുമാണ് എന്നും നിർദേശം. പുലർച്ചയോടെ മുടങ്ങിക്കിടക്കുന്ന എല്ലാ വാർഡുകളിലേക്കും വെള്ളം എത്തിക്കാൻ കഴിയുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

നിലവിൽ പരാതി ഉയർന്ന ഇടങ്ങളിൽ വെള്ളം എത്തിക്കുന്നതിന് 40 ടാങ്കറുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ കൊച്ചിയിൽ നിന്ന് 10 ടാങ്കറുകളിൽ തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. എല്ലാ പ്രദേശങ്ങളിലും ജല വിതരണം പൂർത്തിയായി, ജനങ്ങളുടെ പരാതികൾ ഇല്ലാതായാൽ മാത്രമേ ടാങ്കറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുവെന്നും മേയർ പറഞ്ഞു.