വസ്ത്രവിപണിയിലും പിടിമുറുക്കി ‘യുദ്ധം’; മില്ലുകള്‍ കടുത്ത പ്രതിസന്ധിയില്‍; ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു; ഇത് ഉത്പാദനത്തെ സാരമായി ബാധിച്ചതായി റിപ്പോർട്ട്; ഈ ബ്രാന്റുകളുടെ വസ്ത്രങ്ങള്‍ക്ക് ഇനി വില കൂടും..!

ഡൽഹി: ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വസ്ത്ര നിര്‍മ്മാണ മേഖലയെ കനത്ത പ്രതിസന്ധിയിലാക്കുന്നു.

വസ്ത്ര നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന പോളിസ്റ്റര്‍ നൂലുകളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധിച്ചതോടെ, പ്രമുഖ ബ്രാന്‍ഡുകളായ സാറ, എച്ച്‌ ആന്‍ഡ് എം തുടങ്ങിയവയുടെ വസ്ത്രങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വില കൂടിയേക്കും.

ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ കേന്ദ്രമായ ഗുജറാത്തിലെ സൂറത്തില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. യുദ്ധത്തെത്തുടര്‍ന്ന് പാചകവാതകത്തിന് ക്ഷാമം അനുഭവപ്പെട്ടതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. ഇത് ഉത്പാദനത്തെ സാരമായി ബാധിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം ആഴ്ചയില്‍ രണ്ടു ദിവസം ഫാക്ടറികള്‍ അവധി നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സൂറത്ത് ടെക്‌സ്‌റ്റൈല്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

പ്രധാന ആഘാതങ്ങള്‍

അസംസ്‌കൃത വസ്തുക്കളുടെ വില: പോളിസ്റ്റര്‍ നൂല്‍ നിര്‍മ്മാണത്തിനാവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനത്തോളം വില വര്‍ധിച്ചു.

പോളിസ്റ്റര്‍ വില: ഇന്ത്യയില്‍ ഫെബ്രുവരിയില്‍ കിലോയ്ക്ക് 100 രൂപയായിരുന്ന പോളിസ്റ്റര്‍ സ്റ്റേപ്പിള്‍ ഫൈബര്‍ വില 126.5 രൂപയായി ഉയര്‍ന്നു.

നിര്‍മ്മാണ ചിലവ്: വസ്ത്രങ്ങള്‍ ഡൈ ചെയ്യുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള രാസവസ്തുക്കളുടെയും ചായങ്ങളുടെയും വില കുത്തനെ കൂടി.

തൊഴിലാളി ക്ഷാമം: പാചകവാതക ക്ഷാമം മൂലം സൂറത്തിലെ മില്ലുകളില്‍ നിന്ന് തൊഴിലാളികള്‍ തിരിച്ചുപോകുകയാണ്.