വമ്പൻ കുതിച്ചുചാട്ടവുമായി വിഴിഞ്ഞം തുറമുഖം…! മൂന്ന് മാസം കൊണ്ട് 50000 കണ്ടെയ്‌നര്‍ നീക്കം നടത്തി; ഇതുവരെ വിഴിഞ്ഞത്ത് എത്തിയത് കൂറ്റൻ മദർഷിപ്പുകള്‍ അടക്കം 16ല്‍ അധികം കപ്പലുകൾ

തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടവുമായി വിഴിഞ്ഞം തുറമുഖം.

മൂന്ന് മാസം കൊണ്ട് അരലക്ഷം കണ്ടെയ്നർ നീക്കമാണ് തുറമുഖത്ത് പൂർത്തിയാക്കിയത്. 9 മാസം കൊണ്ട് ലക്ഷ്യമിട്ടതിന്റെ 75 ശതമാനം കണ്ടെയ്നർ നീക്കമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂർത്തിയാക്കാനായത്.

അടുത്തിടെ ബർത്ത് ചെയ്ത കൂറ്റൻ കപ്പല്‍ അന്നയില്‍ നിന്ന് മാത്രം 10,000 കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ജൂലൈ 12ന് സാൻ ഫെർണാണ്ടോയില്‍ നിന്ന് തുടങ്ങിയതാണ് ചരക്ക് നീക്കം. ഇതുവരെ വിഴിഞ്ഞത്ത് എത്തിയത് കൂറ്റൻ മദർഷിപ്പുകള്‍ അടക്കം 16ല്‍ അധികം കപ്പലുകളാണ്.

ഇന്ത്യൻ തുറമുഖങ്ങളില്‍ ബർത്ത് ചെയ്തതില്‍ വച്ചേറ്റവും ആഴവും വീതിയും നീളവുമുള്ള കപ്പലുകളടക്കം വിഴിഞ്ഞത്ത് എത്തി. ഇതുവരെ 50,000ല്‍ അധികം കണ്ടെയ്നറുകള്‍ വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്.

കഴിഞ്ഞ 27ന് ബർത്ത് ചെയ്ത എംഎസ്‌സി അന്നയില്‍ നിന്ന് മാത്രം കൈകാര്യം ചെയ്തത് 10,330 കണ്ടെയ്നറുകളാണ്. ഒരു ഇന്ത്യൻ തുറമുഖത്ത് ഒരു കപ്പലില്‍ നിന്ന് മാത്രമായി പൂർത്തിയാക്കി. ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളില്‍ ഒന്നാണ് ഇത്.

ട്രയല്‍ കാലത്ത് തന്നെ വിഴിഞ്ഞത്തിന് ഈ നേട്ടം സ്വന്തം. ഏപ്രിലില്‍ വരെയായി 64,000 കണ്ടെയ്നറുകളുടെ നീക്കമാണ് വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത്. അതില്‍ ഏഴുപത് ശതമാനത്തിലധികം ഇതിനോടകം പൂർത്തിയായി.

കമ്മീഷനിംഗിന് സജ്ജ‍മെന്നാണ് വിഴിഞ്ഞം തുറമുഖ അധികൃതർ അറിയിക്കുന്നത്. ഡിസംബറില്‍ തന്നെ കമ്മീഷനിംഗ് ഉണ്ടാകുമെന്നാണ് സൂചന. അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ ഇനി നല്‍കാനുള്ളത് 1200 കോടി രൂപയാണ്. നബാർഡ് വായ്പ തുകയില്‍ നിന്ന് ആകെ 100 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നല്‍കാനായി ഇതുവരെ മാറ്റിവച്ചിട്ടുള്ളത് എന്നാണ് വിവരം. ഘട്ടംഘട്ടമായി അദാനി ഗ്രൂപ്പിന് പണം നല്‍കാനാണ് തീരുമാനം.