കൊച്ചി : പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവ്. 1,70,000 രൂപ പിഴയും കോടതി വിധിച്ചു. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും സനു മോഹൻ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.
2021 മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ 11കാരിയായ വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വൈഗയെ പുഴയിലെറിഞ്ഞശേഷം സനുമോഹൻ കടന്നുകളഞ്ഞെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഒരു മാസത്തെ തെരച്ചിലിനൊടുവില്‍ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. മകളെ മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു.
കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തി.കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
വൈഗ കൊലക്കേസില്‍ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ എന്നിവരടക്കം 300-ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു.
