2034ലെ ലോകകപ്പ് നടത്താൻ ആവശ്യമായ നഗരങ്ങളും സ്റ്റേഡിയങ്ങളും തങ്ങള്‍ക്കുണ്ടെന്നും ; തനിച്ച്‌ ആതിഥേയത്വം വഹിക്കുമെന്നും സൗദി ഫുട്ബാള്‍ അസോസിയേഷൻ പ്രസിഡന്റ് യാസര്‍ അല്‍ മിസ്ഹല്‍

മറ്റുരാജ്യങ്ങളുമായി ആതിഥേയത്വം പങ്കുവെക്കാൻ ഒരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘ലോകകപ്പ് സൗദിയില്‍ മാത്രമാകും നടക്കുക. ഞങ്ങള്‍ക്ക് ഒരുപാട് നഗരങ്ങളും മികച്ച സ്റ്റേഡിയങ്ങളുമുണ്ട്.

ഒറ്റക്ക് ആതിഥേയത്വം വഹിക്കാനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്’ -യാസര്‍ അല്‍ മിസ്ഹല്‍ പറഞ്ഞു.സൗദി ഫുട്ബാള്‍ അസോസിയേഷന്റെ വിശദീകരണത്തോടെ ഇന്ത്യയിലെ ഫുട്ബാള്‍ ആരാധകരുടെ ലോകകപ്പ് പ്രതീക്ഷക്കുംവിരാമമാകുകയാണ്.

2034ല്‍ സൗദിയില്‍ നടക്കുന്ന ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താൻ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് താല്‍പര്യമുണ്ടെന്നും അതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ബന്ധപ്പെട്ടവരുമായി നടത്തുന്നുണ്ടെന്നും ഫെഡറേഷൻ അധികൃതര്‍ അറിയിച്ചത് ഇന്ത്യയിലെ ഫുട്ബാള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ആതിഥേയരായാല്‍ ഇന്ത്യക്കും ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുമായിരുന്നു. 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ 104 മത്സരങ്ങളാണ് ഉണ്ടാവുക.