ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്രസ പൊളിച്ചു നീക്കിയതിന് പിന്നാലെ കലാപം ; സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

 

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതിന് പിന്നാലെ കലാപം. നാല് പേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കുണ്ട്. നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയില്‍ വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തി മദ്രസ പൊളിച്ച്‌ നീക്കുകയായിരുന്നു.

ഇതിനിടെ അക്രമികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും പോലീസിന്‍റേത് അടക്കമുള്ള വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹല്‍ദ്വാനിയിലെ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ താത്ക്കാലികമായി റദ്ദാക്കി. മേഖലയില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. ആവശ്യമെങ്കില്‍ കലാപകാരികളെ വെടിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.