തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്.
രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോള്‍ കേരളത്തില്‍ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്.
ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്.
ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളില്‍ നീണ്ട നിരയുണ്ട്. നഗര മേഖലകളില്‍ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതല്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതല്‍ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്.
