കെബി ഗണേഷ് കുമാറിന്റെ കുടുംബ ജീവിതം തകർത്തത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് അദ്ദേഹം നേരത്തെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഇതിനെ പൂർണമായും തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെബി ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസ്. യാമിനിയുമായുളള വിഷയത്തില്‍ ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും പൊലീസ് കേസ് ഒഴിവാക്കി ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചതെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. കേസുമായി പോയിരുന്നെങ്കില്‍ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി നഷ്ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയും മാറ്റിവെച്ച് അദ്ദേഹം ഗണേഷിനെ സഹായിക്കുകയായിരുന്നു, ഇതാണ് സത്യമെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.
അതേസമയം തന്നെ സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്നും അക്കാര്യം പിതാവ് ബാലകൃഷ്ണപ്പിളള നേരിട്ട് പറഞ്ഞതാണെന്നും ഉഷ വ്യക്തമാക്കി. പിന്നെ എവിടെ നിന്ന് അദ്ദേഹത്തിന്റെ പേര് വന്നു എന്ന് കണ്ടുപിടിക്കണമെന്നും ഉഷ മോഹന്‍ദാസ് കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിലേക്ക് തനിക്ക് ക്ഷണമുണ്ടെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കി. കൊട്ടാരക്കരയെ പ്രതിനിധീകരിച്ച് മത്സരിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്നും ഗണേഷിനെതിരെ താന്‍ മത്സരിക്കില്ലെന്നും ഉഷ പറഞ്ഞു.
തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണ് എന്ന് കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിനായിരുന്നു ഗണേഷിന്റെ മറുപടി.
