മീഡിയ സെന്‍ററുകള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് അവതാര്‍ വരെ….! ‘കേരളീയ’ത്തിനായി കോടികള്‍ പൊടിച്ച്‌ സര്‍ക്കാര്‍; പ്രചാരണത്തിന് മാത്രം വകയിരുത്തിയത് 4 കോടിയോളം രൂപ

തിരുവനന്തപുരം: കേരളത്തിന്‍റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചാരണത്തിന് മാത്രം വകയിരുത്തിയത് നാല് കോടിയോളം രൂപ.

മീഡിയ സെന്‍ററുകള്‍ സജ്ജമാക്കുന്നത് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് അവതാര്‍ വരെ ഒരുക്കിയാണ് വമ്ബൻ പ്രചാരണം.
രണ്ട് ലക്ഷത്തിന് ഒരു കൗണ്ടര്‍, അവിടെ രണ്ട് ലക്ഷം ചെലവില്‍ കമ്ബ്യൂട്ടര്‍, 25000 രൂപക്ക് ഇന്‍റര്‍നെറ്റ്, മീഡിയ സെന്‍ററില്‍ ഇരിക്കുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും 11 ലക്ഷം ചെലവാക്കാം.

ഡൽഹി ദേശീയ അന്തര്‍ ദേശീയ മീഡിയ ഡെസ്കും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി മൂന്ന് ലക്ഷം വേറെയും. ഓട്ട് ഡോര്‍ പബ്ലിസിറ്റിയും ഔട്ട് ഓഫ് ബോക്സ് കാമ്ബെയിനും ഓണ്‍ലൈൻ കോണ്ടസ്റ്റും അടക്കം വിവിധ തലക്കെട്ടുകളിലാണ് കേരളീയത്തിന്‍റെ പ്രചാരണത്തിന് പണം അനുവദിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയ പുഷിംഗ് ആന്റ് പ്രമോഷൻ എന്ന പേരില്‍ മാത്രം 30 ലക്ഷത്തി 50000 രൂപയുണ്ട്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് 15 ലക്ഷം, കേരളീയം പേജ് പ്രമോഷന് 50000 രൂപ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കൈകാര്യം ചെയ്യാൻ ആറ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.