യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു; ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവുമായി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ ബിജെപിക്കും യുഡിഎഫിനുമെതിരെ കടകംപള്ളി സുരേന്ദ്രൻ. പുകമറ സൃഷ്ടിച്ചു യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ആണ് യൂഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു. താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാൻ ഒരു തവണ പോയെന്നു പറഞ്ഞത് ഓർമ്മ പിശകെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു കുട്ടിക്ക് മെമൊന്റോ കൊടുത്തതാണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രമെന്നും ഏതു കുട്ടി ജയിച്ചാലും മൊമെന്റോ കൊടുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മൊമെന്റോ കൊടുക്കൽ വലിയ സംഭവം അല്ല. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തും പോയി മൊമെന്റോ കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കള്ള പ്രചാരവേലയിലൂടെ ആളുകളെ താറടിച്ച് സ്വാർഥ താത്പര്യം നേടാൻ ശ്രമം. യുഡിഎഫിന് കച്ചവട താത്പര്യം മാത്രം. അധികാരത്തിൽ കയറണം കച്ചവടം നടത്തണം. ഇത് മാത്രമാണ് യുഡിഎഫ് ചിന്തയെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ളയിൽ വാർത്ത വരുന്നത് വരെ ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങനെ ഒരാളാണെന്നു അറിഞ്ഞിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ ഭക്തൻ എന്നാണ് കരുതിയിരുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മറ്റൊരു ചിത്രം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെയും യുഡിഎഫിനെയും കുറ്റപ്പെടുത്തിക്കൊണ്ട് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്.