ഇന്ത്യൻ വിമാനങ്ങളില്‍ പവർ ബാങ്കിന്റെ ഉപയോഗം നിരോധിക്കാനുള്ള ചർച്ചകള്‍ നടത്തി ഡിജിസിഎ; നിയമങ്ങള്‍ ഉടൻ നടപ്പിലാകും

ന്യൂഡല്‍ഹി: ഇന്ത്യൻ വിമാനങ്ങളില്‍ പവർ ബാങ്കിന്റെ ഉപയോഗം നിരോധിക്കാനുള്ള ചർച്ചകള്‍ നടത്തി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ). ഞായറാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടില്‍ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവർ ബാങ്കില്‍ നിന്നും തീ ഉയർന്നതിനെ തുടർന്നാണ് നീക്കം.

 

സംഭവത്തില്‍ ആർക്കും പരിക്കില്ല. കാബിൻ ക്രൂവിന്റെ സമയോചിതമായ ഇടപെടലില്‍ വലിയൊരു അപകടം ഒഴിവായി. എന്നാല്‍, യാത്രക്കാരുടെ പക്കലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് തീ പടരാനുള്ള സാദ്ധ്യതയിലേക്ക് സംഭവം വിരല്‍ ചൂണ്ടി. ലിഥിയം ബാറ്ററിയില്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷാ വീഴ്ചയ്‌ക്ക് കാരണമായേക്കാമെന്നും ആശങ്ക ഉയർന്നു.

 

ഇതോടെ വിമാനങ്ങളില്‍ പവർബാങ്കുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാനുള്ള പരിശോധനകള്‍ ഡിജിസിഎ ആരംഭിച്ചു. ഇത്തരം അപകടസാധ്യതകള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാൻ യാത്രക്കാർക്കും ജീവനക്കാർക്കും കഴിഞ്ഞില്ലെങ്കില്‍ പവർ ബാങ്ക് നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഡിസിജിഐയുടെ തീരുമാനം. വിമാനത്തിനുള്ളിലെ വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയോ അത്തരം ഉപകരണങ്ങള്‍ കൊണ്ട് വരുന്നത് പൂർണമായും നിരോധിക്കുകയോ ചെയ്യണമെന്ന് ഡിജിസിഎ നിർദ്ദേശം നല്‍കി. സിവില്‍ ഏവിയേഷൻ മന്ത്രാലയവും (എംഒസിഎ) ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ നടപടികള്‍ നിർണ്ണയിക്കാനായി രണ്ട് ഏജൻസികളും ആലോചനകള്‍ നടത്തുന്നുണ്ട്.

 

എമിറേറ്റ്സ് എയർലൈൻസ് ഒക്ടോബർ ആദ്യം തന്നെ അവരുടെ എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകളുടെ ഉപയോഗം നിരോധിച്ചു. നിലവില്‍ 100 വാട്ടില്‍ താഴെയുള്ള പവർ ബാങ്കുകള്‍ കൈവശം വയ്‌ക്കാൻ മാത്രമേ യാത്രക്കാർക്ക് അനുവാദമുള്ളൂ. കൂടാതെ അവ ചാർജ് ചെയ്യുന്നതും അതുപയോഗിച്ച്‌ ഉപകരണങ്ങള്‍ ചാർജ്‌ ചെയ്യുന്നതും കർശനമായി നരോധിച്ചു. ഏപ്രിലില്‍ സിംഗപ്പൂർ എയർലൈൻസും സമാന നിരോധനം നടപ്പിലാക്കിയിരുന്നു. കാത്തേ പസഫിക്, ഖത്തർ എയർവേയ്‌സ് എന്നിവയുള്‍പ്പെടെ മറ്റ് പല വിമാനക്കമ്ബനികളും യാത്രക്കാർക്ക് പവർ ബാങ്കുകള്‍ സൂക്ഷിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്.

 

പവർ ബാങ്കുകളില്‍ ലിഥിയം- അയണ്‍ സെല്ലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഗണ്യമായ അളവില്‍ വൈദ്യുതി സംഭരിച്ച്‌ വച്ച്‌ പിന്നീടുള്ള അവസരങ്ങളില്‍ ഉപകരണങ്ങള്‍ ചാർജ് ചെയ്യാൻ കഴിയുമെങ്കിലും പലപ്പോഴും വേണ്ട പരിശോധനകളോ ഗുണനിലവാര സർട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് ഇവ വില്‍ക്കുന്നതെന്ന വിമർശനമുണ്ട്. കുറഞ്ഞ നിലവാരമുള്ള പവർ ബാങ്കുകള്‍ക്ക് ഷോർട്ട് സർക്യൂട്ട് സംരക്ഷണം പോലുള്ള സുരക്ഷ സംവിധാനങ്ങള്‍ പോലും ഉണ്ടാകണമെന്നില്ല.