ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുത്; നിവേദനം നല്‍കി അതിജീവിത

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത.

രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അതിജീവിതയും, പിന്തുണയുമായി ഒപ്പം നില്‍ക്കുന്നവരും നിവേദനം നല്‍കി.

 

ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് എതിർപ്പുമായി അതിജീവിതയുടെ കത്ത്. കഴിഞ്ഞ മാസമാണ്, ഹണി എം വർഗീസ് ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലാ പ്രിൻസിപ്പല്‍ ജഡ്ജിമാർക്ക് ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാൻ ഹൈക്കോടതി തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച്‌, സുപ്രീംകോടതി കൊളീജിയത്തിന് ഹൈക്കോടതി ശിപാർശ കൈമാറുകയും ചെയ്തു. ഇതോടെയാണ് കടുത്ത എതിർപ്പ് അറിയിച്ച്‌ അതിജീവിതയും, പിന്തുണയുമായി രംഗത്തുള്ള നിരവധിപേരും രംഗത്തെത്തുന്നത്.

കേസിലെ നിർണ്ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഹണി എം. വർഗീസിനും പങ്കുണ്ടെന്നാണ് പ്രധാന ആക്ഷേപം. മെമ്മറി കാർഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കോടതിക്ക് വീഴ്ച പറ്റിയെന്നും ദൃശ്യങ്ങള്‍ ചോർന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.