ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി; ഇറാൻ വ്യോമപാത അടച്ചതോടെ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി 46 യാത്രക്കാര്‍

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയെത്തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ രാജ്യാന്തര വിമാന സർവീസുകള്‍ പ്രതിസന്ധിയിലായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 46 ഉംറ തീർത്ഥാടകരുടെ യാത്ര ഇതേത്തുടർന്ന് മുടങ്ങി. ആകാശ എയർ വിമാനത്തില്‍ പോകേണ്ടിയിരുന്ന യാത്രക്കാരെയാണ് അവസാന നിമിഷം ഒഴിവാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമായ മറ്റ് പാതകളിലൂടെ പറക്കുമ്പോള്‍ കൂടുതല്‍ ഇന്ധനം കരുതേണ്ടി വരുന്നതിനാലാണ് യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഇവർക്ക് പകരം യാത്ര എന്ന് നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചുകൊണ്ട് ഉത്തരവിറക്കിയത്.