‘ബംഗ്ലാദേശിന് ഇന്ത്യയില്‍ ഒരു ഭീഷണിയുമില്ല, വന്നില്ലെങ്കില്‍ പകരം സ്‌കോ‌ട്‌ലൻഡിനെ ഉള്‍പ്പെടുത്തും’: ടി20 ലോകകപ്പ് വിവാദത്തില്‍ ഉറച്ച നിലപാടെടുത്ത് ഐസിസി

മുംബയ്: അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കണമെങ്കില്‍ ബംഗ്ളാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തണമെന്ന് വ്യക്തമാക്കി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി).

ഇന്ന് ഓണ്‍ലൈനായി ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ബംഗ്ളാദേശ് കളിക്കാർക്കോ, ആരാധകർക്കോ, മാദ്ധ്യമപ്രവർത്തകർക്കോ ടൂർണമെന്റിന്റെ ഏതെങ്കിലും വേദികളില്‍ നിന്ന് ഭീഷണിയുണ്ടാകില്ലെന്ന് ഐസിസി വ്യക്തമാക്കി.

യോഗത്തില്‍ പങ്കെടുത്ത 15 ഡയറക്‌ടർമാരില്‍ പാകിസ്ഥാൻ ബോർഡ് ഒഴികെ മറ്റെല്ലാവരും ബംഗ്ളാദേശ് സുരക്ഷാകാരണത്താല്‍ ഇന്ത്യയിലെത്താൻ തയ്യാറായില്ലെങ്കില്‍ മറ്റൊരു ടീമിനെ പകരം വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു.

മിക്കവരും ഐസിസി റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ സ്‌കോട്‌ലൻഡ് ഇന്ത്യയിലെത്തണമെന്നാണ് അഭിപ്രായപ്പെട്ടത്.
പാകിസ്ഥാൻ എതിർപ്പ് ഉന്നയിച്ചതോടെയാണ് ഇന്ന് നിർണായക യോഗം ചേർന്നത്.