അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്.

 

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സ്പെഷ്യല്‍ സംഘം ചങ്ങനാശ്ശേരിയില്‍ എത്തി. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടുമായി ബന്ധപ്പെട്ട നിര്‍മാണ രേഖകളും അനുമതി രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു.

 

ഇതിന് പുറമെ ചങ്ങനാശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ഭൂമി വാങ്ങല്‍-വില്‍പ്പന സംബന്ധിച്ച വിശദമായ രേഖകളും സംഘം പരിശോധിച്ചു തുടങ്ങി. മുരാരി ബാബുവിന്റെ വീടില്‍ റെയ്ഡ് നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം.

 

എന്നാല്‍, നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധന നടക്കുന്നതിനാല്‍ സംഘം വീട്ടില്‍ കയറാതിരിക്കുകയായിരുന്നു. ഇന്നലെ തന്നെ വിജിലന്‍സ് സംഘം ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നുവെന്നും, ഇഡി പരിശോധന പൂര്‍ത്തിയായതിന് ശേഷം വീട് കേന്ദ്രീകരിച്ച്‌ വിശദമായ പരിശോധന നടത്തുമെന്നുമാണ് സൂചന.

 

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച്‌ കൂടുതല്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.