5 മണിക്കൂര്‍ പിന്നിട്ട് പ്രതിഷേധം; നരഭോജി കടുവയുടെ മുഖത്ത് മുറിവ്; കൊണ്ടുപോകാൻ സമ്മതിക്കാതെ നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട് വാകേരിയില്‍ കൂട്ടിലായ നരഭോജി കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.

കടുവയെ വെടിവച്ചുകൊല്ലണമെന്നും കാട്ടിലേക്ക് തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയും വാകേരിയിലെ കൂടല്ലൂരില്‍ നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം അഞ്ചു മണിക്കൂര്‍ പിന്നിട്ടു. ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധം തുടങ്ങിയത്.

സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധിക്കുന്നുണ്ട്. കൂട്ടിലായ കടുവയെ കൊണ്ടുപോകുന്ന വനംവകുപ്പിന്‍റെ വാഹന വ്യൂഹം ത‍ടഞ്ഞുകൊണ്ട് കുത്തിയിരുന്നുള്ള പ്രതിഷേധമാണ് തുടരുന്നത്.

മാനന്തവാടി സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയാണ്. സ്ഥലത്ത് ജില്ലാ കളക്ടര്‍ എത്തി ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം.