വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിൽ സഭാ തർക്കവുമായി ബന്ധപ്പെട്ടു സംഘർഷത്തിൽ രാമമംഗലം ഇൻസ്പെക്ടർക്ക് പരുക്ക്; മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

പിറവം: വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിൽ സഭാ തർക്കവുമായി ബന്ധപ്പെട്ടു സംഘർഷത്തിൽ രാമമംഗലം ഇൻസ്പെക്ടർക്കു പരുക്ക്. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്.

ശനി വൈകിട്ട് യാക്കോബായ സഭാംഗത്തിൻ്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടു സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായി ഇന്നലെ വീണ്ടും തർക്കം ഉണ്ടായി. ഇതിനിടയിലാണ് ഇൻസ്പെക്ടർ എസ്.സജികുമാറിനു കയ്യിൽ പരുക്കേറ്റത്.

കോടതി വിധിയെ തുടർന്നു സെൻ്റ് മേരീസ് പള്ളി ഇപ്പോൾ ഓർത്തഡോക്സസ് സഭയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം മൃതദേഹം കൊണ്ടുപോയപ്പോൾ യാക്കോബായ സഭാംഗമായ ശുശ്രൂഷകനും ധൂപക്കുറ്റിയുമായി സെമിത്തേരിയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു എന്ന് ആരോപണമുണ്ട്. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭാ വികാരി പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.