ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗരേഖ പ്രകാരം തൃശൂര്‍ പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം; പൂരം അട്ടിമറിക്കാൻ വിദേശ ശക്തികള്‍ അടക്കമുള്ളവരുടെ നീക്കമെന്ന് പൂര പ്രേമി സംഘം

തൃശ്ശൂര്‍: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഇപ്പോഴത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

36 മണിക്കൂർ നീണ്ടു നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 150 ആനകള്‍ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ NGO കളെ മാത്രം കേട്ട് തീരുമാനമെടുക്കരുത്.
കേസില്‍ തിരുവമ്പാടി കക്ഷിചേരും.

പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിലെ പൂരത്തെ അട്ടിമറിക്കാനുള്ള വിദേശ ശക്തികള്‍ അടക്കമുള്ളവരുടെ നീക്കമുണ്ടെന്ന് പൂര പ്രേമി സംഘം കണ്‍വീനർ വിനോദ് കണ്ടേൻകാവില്‍ പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ വന്നാല്‍ പൂരം എഴുന്നള്ളിപ്പ് നടക്കില്ല.സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് മിനിറ്റുകള്‍ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന വിഷയമാണ്. കേരളത്തിലേക്ക് 200 ല്‍ അധികം ആനകളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടിയും സ്വീകരിക്കണം.