അത്യാധുനിക പുമുഖം, പ്രവേശന കവാടം, ദേശീയ നിലവാരമുള്ള സുരക്ഷാ സംവിധാനം..! പുതിയ മേക്കോവറില്‍ അടിമുടി മാറാനൊരുങ്ങി തിരുവല്ല റെയില്‍വെ സ്റ്റേഷൻ; ഇനി അമൃത് ഭാരത് സ്റ്റേഷന്‍ എന്നറിയപ്പെടുന്ന സ്റ്റേഷന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും; കൂടുതല്‍ സ്റ്റോപ്പുകളുടെ കാര്യത്തില്‍ തീരുമാനമായില്ല

തിരുവല്ല: വരുമാനത്തില്‍ മുൻപന്തിയിലുള്ള തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സൗകര്യങ്ങള്‍ നല്‍കാൻ റെയില്‍വെ മടിച്ചുനിന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഡിസംബറോടെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാകും. പ്ലാറ്റ്ഫോമിലെ സൗകര്യങ്ങളും മെച്ചപ്പെടും.

വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം വിപുലീകരിക്കും. റെയില്‍വേ സ്റ്റേഷന്‍ റോഡുവഴി കൂടുതല്‍ ബസുകളും കടത്തിവിടും. എന്നാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യത്തിന് ഇതേവരെ റെയില്‍വേ പച്ചക്കൊടി കാണിച്ചിട്ടില്ല.

കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നും പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും തിരുവല്ല സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. വരുമാനത്തില്‍ തിരുവല്ല മുന്‍പന്തിയിലുണ്ടെങ്കിലും സൗകര്യങ്ങള്‍ നല്‍കുന്നതില്‍ റെയില്‍വേ താത്പര്യം കാട്ടിയിരുന്നില്ല. രാത്രികാലങ്ങളില്‍ സ്റ്റേഷന്‍ പരിസരം മിക്കപ്പോഴും ഇരുട്ടിലാണ്.

വൈദ്യുതബന്ധം നിലച്ചാല്‍ ജനറേറ്റര്‍ പോലും പ്രവര്‍ത്തിക്കാറില്ല. വര്‍ഷങ്ങളായി യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചശേഷമാണ് ഇപ്പോള്‍ ആധുനികവത്കരണ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 20.15 കോടി

പുരോഗമിക്കുന്നത് അത്യാധുനിക പുമുഖം, പ്രവേശന കവാടം ദേശീയ നിലവാരമുള്ള സുരക്ഷാ സംവിധാനം. നടപ്പാതയും പാര്‍ക്കിംഗ് ഏരിയയും വിപുലമാക്കും. ടിക്കറ്റ് കൗണ്ടര്‍ സാങ്കേതികവത്കരണം ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്റിംഗ് മെഷിനുകള്‍ സ്ഥാപിക്കും.