താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണമേർപ്പെടുത്തി

താമരശ്ശേരി : ബദല്‍പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎല്‍എ തലത്തില്‍ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി.

അവധി ദിവസങ്ങളിലുള്‍പ്പെടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടത്തിന്‍റെ ഇടപെടല്‍. നേരത്തെ പരിഹാര മാർഗ്ഗങ്ങള്‍ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതില്‍ പാളിച്ചകളുണ്ടായിരുന്നു. നടപടികള്‍ വൈകുന്നതില്‍ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാർ‍ഗ്ഗങ്ങള്‍ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നല്‍കിയത്.

ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച പുലർച്ചെ മുതല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികള്‍ വേഗത്തിലാക്കാൻ തീരുമാനമായി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കും ടോറസ്, ടിപ്പർ വാഹനങ്ങള്‍ക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതല്‍ 9 വരെയും തിങ്കളാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെയും നിയന്ത്രണമുണ്ടാകും.