തിരുവനന്തപുരം: ദേശീയതലത്തിൽ പ്രതീക്ഷിച്ച തിളക്കം എൻഡിഎ നേടിയില്ലെങ്കിലും കേരളത്തിൽ പ്രതീക്ഷകളും മറികടന്ന് സുരേഷ് ഗോപി ലോകസഭയിലേയ്ക്ക് അക്കൗണ്ട് തുറന്നു. ചരിത്ര നേട്ടമെന്ന പോലെ വൻ ഭൂരിപക്ഷത്തിന്റെ ലീഡാണ് സൂരേഷ് നേടിയിരിക്കുന്നത്.
ഇത് മൂന്നാംതവണയാണ് സുരേഷ് ഗോപി തൃശൂരിൽ സ്ഥാർഥിയായി നിൽക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും സുരേഷ് ഗോപിയെ ജനങ്ങൾ കൈവിട്ടെങ്കിലും ഇത്തവണ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സുരേഷ് ഗോപിയുടെ വരവോടെ തൃശൂർ കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസം മത്സര രംഗത്തെത്തിയ സുരേഷ് ഗോപി തൃശൂർ എടുക്കും എന്നുപറഞ്ഞുകൊണ്ട് വിരലിലെണ്ണാവുന്ന ദിവസത്തില്‍ പ്രചാരണം ശക്തമാക്കുകയും ഇരുമുന്നണികളെയും വിറപ്പിച്ചുകൊണ്ട് വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു.
2,93,822 വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്. അന്ന് തുടങ്ങിയ കഠിനാദ്ധ്വാനമാണ് ഇപ്പോള്‍ വിജയമാകുന്നത്. പൂരം മുടങ്ങിയതും സുരേഷ് ഗോപിക്ക് നേട്ടമായി മാറി. ഇതിന്റെ തരംഗം തൃശൂരില്‍ അലയടിച്ചുവെന്നതിന് തെളിവാണ് സുരേഷ് ഗോപിയുടെ വിജയം
