തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറുകളില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റുവീശുകയും ചെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലൊന്നും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് ശക്തമായ ചൂടാണ് വിവിധ ജില്ലകളില്‍ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യല് വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മാർച്ച് 19 വരെ ജില്ലകളില്‍ ഇതേ താപനില തന്നെയായിരിക്കും തുടരുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ മാർച്ച് 15 മുതല്‍ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
